ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്താൻ പ്രസിഡൻറ് ആസിഫ് അലി സർദാരി. അർത്ഥവത്തായ ചർച്ചകളിലേക്ക് ഇന്ത്യ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെയും ആസിഫ് അലി സർദാരി വിമർശിച്ചു.
കരാർ മരവിപ്പിക്കാനുള്ള തീരുമാനം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയായിരുന്നുവെന്നും പാക് പ്രസിഡൻറ് ആരോപിച്ചു. അഫ്ഗാൻ മണ്ണിൽ നിന്ന് തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. ദോഹ കരാർ പാലിക്കുന്നതിൽ അഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടു എന്നും ആസിഫ് അലി സർദാരി വ്യക്തമാക്കി.
ഇന്ത്യൻ നേതാക്കൾ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പറയുന്നു. പ്രാദേശിക സമാധാനത്തിന്റെ ആജീവനാന്ത വക്താവ് എന്ന നിലയിൽ, ഞാൻ അത് ശുപാർശ ചെയ്യില്ല. ഇസ്ലാമാബാദ് ചർച്ചകൾക്ക് തുറന്നിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധവേദിയിൽ നിന്ന് മാറി അർത്ഥവത്തായ ചർച്ചയിലേക്ക് മാറുക എന്നതാണ് എനിക്ക് ഇന്ത്യയോടുള്ള സന്ദേശം, കാരണം പ്രാദേശിക സുരക്ഷയ്ക്കുള്ള ഏക മാർഗം അതാണ്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പാകിസ്ഥാൻ നയതന്ത്രപരവും ധാർമ്മികവുമായ പിന്തുണ നൽകുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
