Breaking News

ഇറാൻ-ഇസ്രയേൽ,യുഎസ് സംഘർഷത്തിൽ വെട്ടിലായി ഇന്ത്യൻ അരി വ്യാപാരികൾ

Spread the love

ന്യൂഡൽഹി: ഇറാന് മേൽ ഇസ്രയേലും യുഎസും ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ. നിലവിലെ ഓർഡറുകൾ റദ്ദാക്കപ്പെടുമോ, ഷിപ്പിങ് പ്രശ്നങ്ങൾ ഉണ്ടായേക്കുമോ എന്നെല്ലാമാണ് ആശങ്കയ്ക്ക് കാരണം. ഹോർമുസ് കടലിടുക്ക് അടച്ചാൽ അരി കയറ്റുമതി പ്രതിസന്ധിയിലാകും.

ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതിയുടെ പകുതിയും പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുഎഇ, യമൻ എന്നിവിടങ്ങളിലേക്കാണ്. ഈ രാജ്യങ്ങളിലേക്കെല്ലാം ഹോർമുസ് കടലിടുക്ക് വഴിയാണ് യാത്ര. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചാൽ കയറ്റുമതി പ്രതിസന്ധിയിലാകും. സങ്കീർണ സാഹചര്യം മുൻനിർത്തി പുതിയ കരാറുകളിൽ ഏർപ്പെടരുത് എന്ന് ഇന്ത്യൻ റൈസ് എക്സ്പോർട്ടേഴ്‌സ് ഫെഡറേഷൻ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ, യുഎഇ എന്നിവിടങ്ങളിലെ സാഹചര്യം ഇന്ധനവില, കണ്ടെയ്നറുകളുടെ ലഭ്യത എന്നിവയെയും ബാധിക്കാനിടയുണ്ട് എന്നും സംഘടന വിലയിരുത്തുന്നുണ്ട്. സാഹചര്യം ഇത്തരത്തിലാണെങ്കിൽ ഇൻഷുറൻസ് പ്രീമിയം തുകകളിൽ വലിയ വർധനവുണ്ടാകുമെന്നും സംഘടന വിലയിരുത്തുന്നുണ്ട്.

ബസ്മതി അരി കയറ്റുമതിയിൽ ഇന്ത്യയാണ് ഒന്നാമത്. ആഗോള ഉത്പാദനത്തിന്റെ ഏകദേശം 70%വും ഇന്ത്യയിലാണ് നടക്കുന്നത്. 2024-25 വർഷക്കാലയളവിൽ ഏകദേശം 50,000 കോടിയുടെ ബസ്മതി അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

You cannot copy content of this page