Breaking News

‘തോടന്നൂര്‍ എവിടാ അവന്റെ വീട് ‘; ബിതുല്‍ ബാലന്റെ വീട് അന്വേഷിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ചാറ്റ് പുറത്ത്

Spread the love

കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബിതുല്‍ ബാലന്റെ വീട് അന്വേഷിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്. തിരുവള്ളൂര്‍ ജനകീയ കൂട്ടായ്മ്മ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ചാറ്റ്. ചാറ്റുകള്‍ കോണ്‍ഗ്രസ് പൊലീസിന് കൈമാറി. (ആരോഗ്യമന്ത്രിയെ ആക്രമിക്കാന്‍ തോടന്നൂരില്‍ നിന്നും വണ്ടി കയറി കണ്ണൂരില്‍ പോയ ഒരുത്തനുണ്ട് എന്നാണ് ഒരു സന്ദേശം. അവന്റെ നമ്പര്‍ പലരും ചോദിക്കുന്നു. താങ്കളുടെ കൈയിലുണ്ടോ? എന്ന ചോദ്യം ചാറ്റില്‍ കാണാം. തോടന്നൂര്‍ എവിടെയാണ് അവന്റെ വീട്, എന്നതിന് ടൗണില്‍ തന്നെ എന്ന മറുപടിയും ലഭിക്കുന്നുണ്ട്. 51 വെട്ട് വെട്ടാനാണോ എന്ന ചോദ്യവും ചാറ്റില്‍ ചോദിക്കുന്നുണ്ട്. കൈക്ക് പ്ലാസ്റ്റര്‍ ഇടാനാണ് എന്നായിരുന്നു മറുപടി.

പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു വടകര തോടന്നൂരിലെ ബിതുല്‍ ബാലന്റെ വീടിന് നേരെ ബോംബേറുണ്ടായത്. മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുകയാണ് ബിതുല്‍ ബാലന്‍. പ്രതികളെ അറിയാമെന്ന് ബിതുലിന്റെ പിതാവ് ബാലന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ബിതുലിന്റെ വീട്ടിലെത്തിയ ഷാഫി പറമ്പില്‍ സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. അതേസമയം, മന്ത്രിക്ക് പരുക്കേറ്റതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷള്‍ തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. വീണാ ജോര്‍ജിനും സിപിഐഎമ്മിനുമെതിരെ പ്രതിപക്ഷനേതാവ് രംഗത്തെത്തി.

തനിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മറുപടിയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. ഇതിനിടെ, ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രിക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫി എടുത്ത സംഭവത്തില്‍, പരിയാരം മെഡിക്കല്‍ കോളജിനോട് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. മന്ത്രി ഡിസ്ചാര്‍ജ് ആകുന്നതിന് തൊട്ടുമുന്‍പ് ഐസിയുവില്‍ വെച്ചാണ് ഫോട്ടോ എടുത്തത്. മന്ത്രിയുമായുള്ള വ്യക്തിപരമായ അടുപ്പം കാരണം താന്‍ അങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഫോട്ടോ എടുത്തത് എന്നാണ് ആരോഗ്യപ്രവര്‍ത്തകയുടെ വിശദീകരണം.

You cannot copy content of this page