കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കണ്ണൂരില്‍ ഉണ്ടായ കല്ലേറിന്റെ ചിത്രം ഓർമ്മിപ്പിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. സോഷ്യൽ മീഡിയയിൽ കവർ ചിത്രം മാറ്റി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോര്‍ജിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം കോണ്‍ഗ്രസ് സെെബർ ഇടങ്ങളിൽ ചർച്ചയായിരുന്നു. അതിനിടെയാണ് ചിത്രം ചാണ്ടി ഉമ്മൻ കവർ ചിത്രമാക്കിയിരിക്കുന്നത്.
2013 ഒക്ടോബറിലായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറുണ്ടായത്. കണ്ണൂര്‍ മൈതാനിയില്‍ അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി. വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നായിരുന്നു എഫ്‌ഐആര്‍.
അതേസമയം, ആരോഗ്യമന്ത്രിയ കയ്യേറ്റം ചെയ്ത കേസിലെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കെഎസ്യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. ‘കൊല്ലെടാ’ എന്ന് അക്രോശിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. മന്ത്രിയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഗണ്‍മാനെയും അക്രമിച്ചതായി എഫ്‌ഐആറില്‍ ഉണ്ട്. മന്ത്രിയുടെ ഗണ്‍മാന്‍ എം എസ് അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെലീസ് കേസെടുത്തത്.
മന്ത്രി വീണാ ജോര്‍ജും പരാതിക്കാരനായ ഗണ്‍മാനും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് എക്സ്പ്രസില്‍ പോകുന്നതിനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ എന്‍ട്രന്‍സിലെത്തിയപ്പോഴായിരുന്നു സംഭവം. അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ച് കൊണ്ടും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചുവെന്നാണ് എഫ്ഐറില്‍ പറയുന്നത്. തടയാന്‍ ശ്രമിച്ച ഗണ്‍മാനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞുവെയ്ക്കുകയും ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു.
