കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ തടഞ്ഞ സംഭവത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായർക്ക് പൊലീസ് സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
ഹർജി തീർപ്പാകും വരെ പ്രധാനാധ്യാപികയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സ്കൂൾ മാനേജർ ഇടപെടരുതെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തിൽ സ്കൂൾ മാനേജർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വ്യക്തമാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. അധ്യാപികയ്ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി നൽകണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ചുരിദാറിട്ടതിൻ്റെ പേരിൽ സ്കൂളിൽ പ്രവേശിക്കുന്നത് വിലക്കിയത്തിൽ പ്രധാനാധ്യാപിക ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറത്തിറക്കിയത്.കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു സംഭവം. ചുരിദാർ ഇട്ട് വന്നതിൻ്റെ പേരിൽ പ്രധാനാധ്യാപിക സിന്ധുവിനെ ഗേറ്റിന് മുന്നിൽ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. സ്‌കൂൾ മാനേജർ കെ സുരേഷ് കുമാറിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. പൊലീസ് ഇടപെട്ടായിരുന്നു അധ്യാപികയെ പിന്നീട് സ്‌കൂളിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ആദ്യം സെക്യൂരിറ്റി ജീവനക്കാരനെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. വ്യാപക വിമർശനം ഉയർന്നതോടെ സുരേഷ് കുമാറിനെയും കേസിൽ പ്രതി ചേർത്തിരുന്നു.
