Breaking News

ഇന്ത്യൻ ഭരണഘടന സാക്ഷിയായി..; ശ്രദ്ധനേടി വേടന്റെ കല്യാണിക്കുറി

Spread the love

വൻ ആരാധകവൃന്ദമുള്ള റാപ്പറാണ് വേടൻ എന്ന ഹിരൺദാസ് മുരളി. വേടന്റെ സ്റ്റേജ് ഷോകളും പാട്ടുകളും ഇതിനിടയിൽ പറയുന്ന കാര്യങ്ങളുമെല്ലാം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിലൊരു വേദിയിൽ വച്ചായിരുന്നു വേടൻ തന്റെ വിവാഹകാര്യം പറഞ്ഞത്. എഴുത്തുകാരി കൂടിയായ നവമിയാണ് വേടന്റെ ഭാവി വധു. ഇരുവരും ഏറേക്കാലമായി പ്രണയത്തിലാണ്. നവമിക്ക് വേണ്ടി വേടൻ എഴുതിയ മോണലോവ എന്ന ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫെബ്രുവരി 24നാണ് വേടൻ-നവമി വിവാഹം. രജിസ്റ്റർ മാര്യേജ് ആയിരിക്കുമെന്നും വേടൻ അറിയിച്ചിട്ടുണ്ട്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ ആണ് ഇരുവരേയും വിവാഹത്തിനായി അണിയിച്ചൊരുക്കുന്നത്. ഈ സന്തോഷം രഞ്ജു പങ്കുവച്ചിട്ടുണ്ട്. ഒപ്പം വേടന്റെ ക്ഷണക്കത്തും ഇവർ പങ്കുവച്ചു. ‘ഇന്ത്യൻ ഭരണഘടന സാക്ഷിയായി വിവാഹിതരാകുന്നു’, എന്നാണ് കത്തിൽ കുറിച്ചിരിക്കുന്നത്.

കല്യാണ ക്ഷണക്കത്തിന്റെ പൂർണരൂപം

സ്നേഹിതരെ,

ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു. എന്നുമെന്ന പോലെ എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങള്‍ കൂടെ ഉണ്ടാകണം.

എന്ന്,അന്‍പോടെ

നവമിയും വേടനും

വേടനും നവമിക്കും രഞ്ജു ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. “എന്ത് ലളിതമായിട്ടാണ് ഈ കല്യാണക്കുറി ചെയ്തിരിക്കുന്നത്. ഒട്ടും തന്നെ ആര്‍ഭാടമില്ലാതെ ഒരു കുഞ്ഞ് കല്യാണക്കുറി. ഒട്ടും ആര്‍ഭാടമില്ലാതെ അവര്‍ കല്യാണം കൊണ്ടാടാന്‍ പോവുകയാണ്. എന്നും എന്നും എന്നും ഒത്തിരി സന്തോഷത്തോടെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയട്ടെ”, എന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞത്.

തദ്ദേശ സ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സർക്കാരിന്റെ ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് വേടൻ വിവാഹ കാര്യം പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം അറിയിച്ചത്. പിന്നാലെ മറ്റ് വിവരങ്ങൾ വേടൻ അറിയിക്കുകയായിരുന്നു.

You cannot copy content of this page