തിരുവനന്തപുരം പേരൂർക്കട ഇ എസ് ഐ ആശുപത്രിയിൽ ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് മാറ്റിവെച്ച ശസ്ത്രക്രിയകൾ ഇന്ന് നടത്താൻ തീരുമാനം. അനസ്തേഷ്യ, സർജറി ഡോക്ടർമാർ തമ്മിലുള്ള തർക്കത്തിൽ അഞ്ച് ശസ്ത്രക്രീയ മുടങ്ങിയിരുന്നു. ട്വന്റിഫോർ വാർത്തയെ തുടർന്ന് വിഷയത്തിൽ അന്വേഷണത്തിന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം തിയേറ്ററിനുള്ളിൽ വച്ചായിരുന്നു ഡോക്ടർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്.
അനസ്തേഷ്യ ഡോക്ടർമാരായ ബിനിൽ, പ്രിയ എന്നിവരും സർജറി ഡോക്ടറായ ഗണേഷും തമ്മിലുണ്ടായ തർക്കമാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണം. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കയറ്റിയ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സർജറിയുമായി ബന്ധപ്പെട്ട് ഗ്രേയ്‌ഡ് തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാൽ അനസ്തേഷ്യ ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് തർക്കത്തിന് കാരണമായത്.
പിന്നീട് സർജറി ഡോക്ടർക്കൊപ്പം സഹകരിക്കാൻ അനസ്തേഷ്യ ഡോക്ടർമാർ തയ്യാറായില്ല. ഇഎസ്ഐ പരിരക്ഷയുള്ള രോഗികൾ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആധുരാലയമാണ് പേരൂർക്കട ഇഎസ്ഐ ഹോസ്പിറ്റൽ. നേരത്തെയും ആശുപത്രിയുടെ ദുരവസ്ഥ വലിയ രീതിയിൽ ചർച്ചയായിരുന്നു. ലാപ്രോസ്കോപ്പി മെഷീനുകൾ ഇല്ലാത്തതുകൊണ്ട് മാസങ്ങളായി കീ ഹോൾ സർജറികളടക്കമുള്ളവ ആശുപത്രിയിൽ നടത്തിയിരുന്നില്ല.
