ഇൻഡോർ: എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിദ്യാർത്ഥിനിയുടെ സഹപാഠിയും ആൺസുഹൃത്തുമായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
ഫെബ്രുവരി 13നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. അടച്ചിട്ട വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നു എന്ന പരാതിയുമായി നാട്ടുകാർ ദ്വാരകപുരി പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പൊലീസെത്തി പരിശോധിക്കുമ്പോൾ ഒരു യുവതിയുടെ നഗ്നമായ മൃതദേഹമാണ് കണ്ടെത്തിയത്.കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ സഹപാഠി വാടകയ്ക്ക് താമസിച്ചിരുന്ന വീടാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ കടന്നു കളഞ്ഞതാണെന്നും പൊലീസിന് വ്യക്തമായി. പരിശോധനകളും അന്വേഷണവും തുടരുന്നതിനിടെ മരിച്ചതിന് ശേഷവും യുവതി വിവിധ തരത്തിലുള്ള ശാരീരിക ഉപദ്രവങ്ങൾക്ക് വിധേയതായി കണ്ടെത്തി. ലൈംഗിക പീഡനവും നടത്തിയിരുന്നു എന്ന് സംശയിക്കുന്നുണ്ട്. ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.അന്വേഷണം ശക്തമാക്കിയ പൊലീസ് കുറഞ്ഞ സമയത്തിനുള്ളിൽ സഹപാഠിയെ കണ്ടെത്തി. ഇയാൾ നവിമുംബൈയിലെ പൻവേലിൽ വെച്ച് ചില മന്ത്രവാദകർമങ്ങളും ചെയ്തിരുന്നു. യുവതിയുടെ ആത്മാവിനോട് സംസാരിക്കാൻ ശ്രമിച്ചു എന്നാണ് യുവാവ് ഇതേ കുറിച്ച് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കൊലപാതകത്തിന് ശേഷം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നും അതുകൊണ്ടാണ് യുവതിയോട് ‘സംസാരിക്കാൻ’ ശ്രമിച്ചതെന്നും ഇയാൾ പറഞ്ഞതായാണ് വിവരം.24കാരിയായ യുവതിയും യുവാവും പ്രണയബന്ധത്തിലായിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്. യുവതി മറ്റ് പുരുഷന്മാരോട് സംസാരിക്കുന്നുണ്ടെന്ന് യുവാവിന് സംശയം തോന്നുകയായിരുന്നു. ഇതിൽ കടുത്ത അമർഷം തോന്നിയ ഇയാൾ യുവതിയെ വിളിച്ചു വരുത്തി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് ഇയാൾ ഇവിടെ നിന്ന് കടന്നുകളഞ്ഞു.അതേസമയം, യുവതിയുടെ കുടുംബം യുവാവിനെ കുറിച്ച് കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. യുവതിയുടെ ചില സ്വകാര്യചിത്രങ്ങൾ ഇയാളുടെ പക്കലുണ്ടായിരുന്നു എന്നും ഇത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മകളിൽ നിന്നും പണം തട്ടിയെടുത്തിരുന്നു എന്നുമാണ് പിതാവ് പറയുന്നത്. ഈ ചിത്രങ്ങൾ യുവാവ് കോളേജ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു എന്നും പിതാവ് ആരോപിക്കുന്നുണ്ട്.യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളും പൊലീസ് അന്വേഷണവിധേയമാക്കുന്നുണ്ട്. വൈകാതെ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കാം.
