മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നിർണായക വിധി ഇന്ന്. തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്‍റണി രാജുവിന്റെ വാദം.
3 വര്‍ഷം തടവശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ആന്‍റണി രാജുവിന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്. ഈ ശിക്ഷാ വിധി ജില്ലാ സെഷൻസ് കോടതി മരവിപ്പിച്ചിരുന്നു. മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തി എന്നതാണ് കേസ്.
1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവർഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരിമറികൾ നടന്നത്. ഹൈക്കോടതിയിൽ എത്തിയപ്പോൾ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ചേരുന്നതായിരുന്നില്ല. തൊണ്ടിമുതലിൽ കൃത്രിമം വരുത്തിയതോടെ പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കി. പിന്നാലെ മറ്റൊരു കേസിൽ വിദേശത്തു ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയ ഇയാൾ സഹ തടവുകാരോട് സത്യാവസ്ഥ വെളിപ്പെടുത്തി.സഹ തടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ലാണ് കേസെടുത്തത്. ഇന്റർ പോൾ സിബിഐയെ അറിയിക്കുകയും സിബിഐ കേരള പൊലീസിന് വിവരം കൈമാറുകയും ആയിരുന്നു.അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരുമുറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. 2014 ലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതിയേ വരെ സമീപിച്ചു. എന്നാൽ കേസിൽ വിചാരണ നടക്കട്ടെ എന്ന് കോടതി നിർദേശിച്ചു. തുടർന്നാണ് വഞ്ചിയൂർ കോടതിയിൽ നിന്ന് കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റിയാണ് വിചാരണ പൂർത്തിയാക്കിയത്.
