Breaking News

‘നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്, മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവാക്കിയെന്നത് വ്യാജ വാര്‍ത്ത’;കണക്കുകളില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

Spread the love

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നത് ഖേദകരമെന്ന് ദേവസ്വം ബോര്‍ഡ്. ചെലവ് സംബന്ധിച്ച വാര്‍ത്തകള്‍ ദേവസ്വം ബോര്‍ഡ് തള്ളി. ഓരോ ആരോപണങ്ങളും അക്കമിട്ട് നിരത്തിക്കൊണ്ടാണ് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയിരിക്കുന്നത്. ദേവസ്വം ഓഡിറ്റ് റിപ്പോര്‍ട്ടിലോ സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചെന്ന് പരാമര്‍ശിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇത്തരമൊരു വാര്‍ത്ത എങ്ങനെ പ്രചരിച്ചുവെന്ന് അറിയില്ലെന്നും ദീര്‍ഘമായ പ്രസ്താവനയിലൂടെ ദേവസ്വം ബോര്‍ഡ് പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നത്. നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പിശകാണെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. ഈ തുക പോയത് സംഗീതജ്ഞന്‍ ഇഷാന്‍ ദേവിന്റെ അക്കൗണ്ടിലേക്കാണ്. ആഗോള അയ്യപ്പ സംഗമത്തിന്റെ തുടക്കത്തില്‍ ഒരു ഭജന്‍ അവതരിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നന്ദഗോവിന്ദം ഭജന്‍സ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികള്‍ ഉണ്ടായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞനായ ഇഷാന്‍ ദേവ്‌നെ സമീപിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25-ലധികം കലാകാരന്മാരും 10-ലധികം ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടെ 35 പേര്‍ പങ്കെടുത്ത മികച്ച സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്‌സല്‍ തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായതെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നു. കണക്കുകള്‍ അന്തിമമായിട്ടില്ലെങ്കിലും ഇതുവരെ ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക മൂന്ന് കോടിയാണെന്നും പ്രത്യേക അക്കൗണ്ടില്‍ പലിശ ഉള്‍പ്പെടെ 1,74,40,912 രൂപ അവശേഷിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

You cannot copy content of this page