Breaking News

‘സ്‌നേഹത്തള്ളാണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും ദോഷം തന്നെ; ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല’; കെ മുരളീധരന്‍

Spread the love

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയിലെ പിടിവലിയില്‍, കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ നടത്തിയ ‘സ്‌നേഹത്തള്ളല്‍’ വിശദീകരണത്തിനെതിരെ കെ മുരളീധരന്‍. സ്‌നേഹത്തള്ളല്‍ ആയാലും സ്‌നേഹത്തല്ല് ആയാലും തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും. ചാനലില്‍ മുഖം കാണിക്കാന്‍ തള്ളുന്നവരോട് ജനത്തിന് പരിഹാസമെന്നും കെ മുരളീധരന്‍ തുറന്നടിച്ചു.സ്‌നേഹത്തള്ളാണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും ദോഷം തന്നെയാണ്. സ്‌നേഹത്തള്ളലും മോശമാണ് സ്‌നേഹത്തല്ലലും മോശമാണ്. അത് സ്‌നേഹത്തിന്റെ ഭാഷയിലാണെങ്കിലും രൗദ്രത്തിന്റെ ഭാഷയിലാണെങ്കിലും ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല. ആ നേരം കൊണ്ട് പാര്‍ട്ടിക്ക് വേണ്ടി കുറച്ച് അധ്വാനിച്ചാല്‍ അത്രയും വോട്ട് നമുക്ക് കിട്ടും – മുരളീധരന്‍ പറഞ്ഞു.

വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ ഷാഫി പറമ്പില്‍ എംപി നീരസം പ്രകടിപ്പിച്ചെന്ന വാര്‍ത്ത ജാഥ നായകന്‍ വിഡി സതീശനും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും തള്ളിയിരുന്നു. താന്‍ നയിച്ച ജാഥയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് വിഡി സതീശനും അവിടെയുണ്ടായത് സ്‌നേഹത്തള്ളലെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറും പറഞ്ഞു.തന്നോട് ഷാഫി കയര്‍ത്തിട്ടില്ലെന്ന് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും ട്വന്റിഫോറിനോട് പറഞ്ഞു.

സംസാരിക്കാന്‍ വിളിക്കാത്തതില്‍ ഷാഫിക്ക് യാതൊരു നീരസവും ഉണ്ടായിട്ടില്ല. എംകെ രാഘവനെ ആദ്യം വിളിക്കാന്‍ നിര്‍ദേശിച്ചത് ഷാഫി പറമ്പിലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഷാഫി ദേഷ്യത്തിലല്ല പ്രതികരിച്ചതെന്ന് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ പ്രതികരിച്ചു. സംസാരിക്കില്ലെന്ന് ഷാഫി നേരത്തെ പറഞ്ഞിരുന്നതാണ്. താനാണ് കാണികളുടെ ആവശ്യപ്രകാരം ഷാഫിയെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടിയിലെ പരിപാടിക്ക് പിന്നാലെ വടകരയിലും കൊയിലാണ്ടിയിലും ഷാഫി പറമ്പില്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വേദിയിലെ വിവാദം വിശദീകരിക്കുകയും ചെയ്തിരുന്നു.

പുതുയുഗ വേദിയിലെ ഷാഫിയുടെ നീരസം പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയത്തോടെയാണ് വിഡി സതീശന്റെ പ്രതികരണം. വേദിയില്‍ കണ്ടത് ഒരു കുടുംബത്തിലെ കാര്യങ്ങള്‍ ആണെന്നും തെറ്റായ പ്രചാരണങ്ങള്‍ മാധ്യമങ്ങളുടെ വിശ്വസ്യത തകര്‍ക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

You cannot copy content of this page