രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനമെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു. ആരോപണം ഉയർന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിനിർത്തി. സിപിഐഎം, ആരോപണ വിധേയർക്ക് എതിരെ ഒരു നടപടിയും സ്വീകരിചില്ല.
ആരോപണം തെളിയിക്കുന്നത് വരെ അദ്ദേഹം കുറ്റാരോപിതനാണ്. ഇക്കാര്യത്തിൽ സിപിഐഎം അപഹസിക്കുന്നത് ലജ്ജാവഹം. പാർട്ടിക്ക് ഉള്ളിൽ അഭിപ്രായം പറയുന്നവരെ ഹിംസിക്കുന്ന പാരമ്പര്യം കോൺഗ്രസിന് ഇല്ല.
അഭിപ്രായസ്വാതന്ത്ര്യം പാർട്ടിയിൽ ഉണ്ട്. സസ്പെൻഷൻ കാലാവധി വ്യക്തമാക്കാത്തതാണ് ഈ നടപടിയുടെ ശക്തി പ്രകടമാക്കുന്നത്. രാഹുലിന് കാര്യങ്ങൾ വിശദീകരിക്കാനുള്ള അവസരമുണ്ട്. സാമുദായിക സമവാക്യങ്ങൾ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ ഉണ്ടെന്ന് കരുതുന്നില്ലെന്നും എം ലിജു വ്യക്തമാക്കി.
അതേസമയം പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ല.
രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്.
