ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം തുടരും; സർക്കുലറിന് സ്റ്റേ നൽകാതെ ഹൈക്കോടതി

Spread the love

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് ഇറക്കിയ സർക്കുലറിന് സ്റ്റേ ഇല്ല. സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ മോട്ടോർ വാഹന വകുപ്പിനാണ് താത്കാലിക ആശ്വാസം. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണറാണ് സർക്കുലര്‍ ഇറക്കിയത്.

 

ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം നൽകിയ നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവിറക്കിയത്. ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സർക്കാറിന് നിയമത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നുമാണ് ഹർജിക്കാരുടെ പ്രധാന വാദം.

 

ഈ സാഹചര്യത്തിൽ 4/2024 സർക്കുലർ റദ്ദാക്കണമെന്നും ഹർജിയിൽ വിധി വരുന്നത് സർക്കുലർ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. എന്നാൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന്‍റെ ചുവട് പിടിച്ചാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചത്. ഗിയർ ഇല്ലാത്ത ഇരുചക്ര വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതും കാര്യക്ഷമ കൂട്ടാനാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

 

ഇന്നലെ മുതലാണ് ഡ്രൈവിങ് പരിഷ്കരണം പ്രാബല്യത്തില്‍ വന്നതെങ്കിലും സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമര സമിതി സമരവുമായി രംഗത്തെത്തിയതോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചിരുന്നു.

You cannot copy content of this page