ന്യൂയോർക്ക്: മുൻ യു എസ് പ്രസിഡന്‍റ് ഡൊണാള്‍ട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസില്‍വാനിയയിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. വേദിയിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
യോഗത്തില്‍ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെ വേദിയില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ട്രംപിന്റെ ചെവിയിൽ മുറിവും,മുഖത്ത് രക്തം പുരണ്ട നിലയിലുമുള്ള ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ട്രംപിനെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം ഉയരത്തിലുള്ള സ്ഥലത്തുനിന്നാണ് വെടിവെച്ചത്.
സംഭവത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. ‘അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ നന്ദിയുണ്ട്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും റാലിയില്‍ പങ്കെടുത്തുവർക്കുമായി ഞാൻ പ്രാർഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അമേരിക്കയില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ല. ഇതിനെ അപലപിക്കാൻ നാം ഒരു രാഷ്ട്രമായി ഒന്നിക്കണം’ -ബൈഡൻ എക്സില്‍ കുറിച്ചു.
വലത് ചെവിയുടെ മുകള്‍ ഭാഗത്ത് വെടിയുണ്ട തുളച്ചുകയറിയെന്ന് പിന്നീട് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. നമ്മുടെ രാജ്യത്ത് ഇത്തരമൊരു സംഭവം അരങ്ങേറുന്നത് അവിശ്വസനീയമാണെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപ് കൂട്ടിച്ചേർത്തു
അമേരിക്കയിലുണ്ടായ ഈ അക്രമം യൂറോപ്യൻ രാജ്യങ്ങളെ അക്ഷരാത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.