ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ പ്രതിയായ ഡോ ഷഹീൻ്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തി. തെളിവെടുപ്പിനിടെയാണ് എൻഐഎ സംഘം പണം കണ്ടെത്തിയത്. ഷഹീന്റെയും മുസമ്മിലിൻ്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്താനും എൻഐഎ നടപടി തുടങ്ങി. 12 പേരാണ് ചടങ്ങിന് എത്തിയത്. അതേസമയം, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡോ ആദിലിനെയും ഇന്ന് ഫരീദാബാദിൽ എത്തിക്കും. അതിനിടെ, അൽ ഫലാഹ് സർവകലാശാല ചെയർമാൻ ഭൂമി തട്ടിപ്പ് നടത്തിയെന്നും ഇഡി കണ്ടെത്തി. മരിച്ചവരുടെ പേരിലടക്കം വ്യാജ രേഖയുണ്ടാക്കിയാണ് ഭൂമി കുംഭകോണം നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ് എൻഐഎ. ചാവേറായ ഉമറിന് മറ്റ് ആശുപത്രികളിലെ ചിലരുമായും ബന്ധമുണ്ടായിരുന്നു. അന്വേഷണ ഏജൻസികൾ ദില്ലിയിലെ ആശുപത്രികളിൽ നിന്നും വിവരങ്ങൾ തേടി. അൽ ഫലാഹ് സർവ്വകലാശാലയിലെ 50ലധികം ജീവനക്കാരെ ഇതിനകം ചോദ്യം ചെയ്തതായാണ് വിവരം.
