തിരുവനന്തപുരം ∙ ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയുടെ (24) മരണത്തിൽ അന്വേഷണം പ്രദേശവാസിയായ ആർഎസ്എസ് പ്രവർത്തകനിലേക്ക്. അനന്തു ആത്മഹത്യക്കുറിപ്പിൽ ആരോപണം ഉന്നയിച്ച എൻഎം ആരെന്ന് പൊലീസ് കണ്ടെത്തി. അനന്തുവിന്റെ അടുത്ത 2 ബന്ധുക്കളും സുഹൃത്തുക്കളും ഇതു സംബന്ധിച്ചു പൊലീസിനു വിശദമായ മൊഴി നൽകി. തെളിവുകളും കൂടുതൽ പേരുടെ മൊഴികളും ശേഖരിച്ചശേഷം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനു മുൻപു കാര്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നു കമ്മിഷണർ തോംസൺ ജോസ് പറഞ്ഞു. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇൻസ്റ്റഗ്രാമിൽ പറഞ്ഞ കാര്യങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് 17നു ബ്ലോക്ക് കേന്ദ്രങ്ങളിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്ഐ അറിയിച്ചു.
