സോനം വാങ്ചുക്കിന്റ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിനും ലഡാക്ക് ഭരണകൂടത്തിനും ജോധ്പൂർ ജയിൽ അധികൃതർക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും. ഭാര്യ ഗീതാഞ്ജലി നൽകിയ ഹർജി ജസ്റ്റിസ്മാരായ അരവിന്ദ് കുമാർ എൻ വി അഞ്ചാര്യ എന്നിവരുടെ ബെഞ്ച് ആണ് പരിഗണിച്ചത്. നേരത്തെ ഹർജി സുപ്രീംകോടതി പരിഗണിച്ചതിനു പിന്നാലെ സോനം വാങ്ചുകിനെ ജയിലിൽ സന്ദർശിക്കാൻ ഭാര്യ ഗീതാഞ്ജലിക്ക് അനുമതി ലഭിച്ചിരുന്നു.
സോനം വാങ് ചുകിനെതിരെ ലേ ജില്ല മജിസ്ട്രേറ്റും ജോധ്പൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ സോനം ഏർപ്പെട്ടുവെന്നാണ് ലേ ജില്ലാ മജിസ്‌ട്രേറ്റ് നൽകി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.
ലഡാക്കിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് വാങ്ചുകിനെ എൻഎസ്എ പ്രകാരം കസ്റ്റഡിയിലെടുക്കുകയും രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംസ്ഥാന പദവിയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലഡാക്കിൽ പ്രക്ഷോഭം നടന്നത്.
