കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം ദേശീയ പാത അതോറിറ്റിയ്ക്കെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ഭൂമി ഏറ്റെടുത്ത് കൊടുത്തു എന്നല്ലാതെ സംസ്ഥാന സർക്കാരിന് ഒരു ബന്ധവുമില്ല. മണ്ണിന്റെ ഘടന പരിശോധിക്കുന്നതിൽ പോരായ്മ സംഭവിച്ചോ എന്ന് പരിശോധിക്കണമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
ഡിസൈനാണ് പ്രശ്നമായത്. അവിടെയുണ്ടാക്കിയ ഡിസൈൻ പരിശോധിക്കും. ഉത്തരവാദിത്വ കുറവ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. സംഭവം ദേശീയ പാത അതോറിറ്റി ഗൗരവത്തിൽ പരിശോധിക്കണമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ ആവശ്യപ്പെട്ടു. അതേസമയം ദേശീയപാത തകർന്ന സംഭവത്തിൽ കളക്ടർ വിളിച്ച യോഗത്തിൽ അപകട കാരണം സംബന്ധിച്ച് അതേ സമയം നിർമ്മാണ കമ്പിനിയോ, ദേശീയ പാത അതോറിറ്റി യോ വിശദീകരണം നൽകിയില്ല.
നിർമ്മാണത്തിലിരുന്ന ദേശീയപാതയുടെ സർവീസ് റോഡ് വിണ്ടു കീറുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. വാഹനങ്ങൾ കടന്നു പോകുന്നതിനിടെയാണ് റോഡിൽ വിള്ളലുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് താഴ്ന്ന് അപകടം സംഭവിച്ചത്. സ്കൂൾ ബസ് ഉൾപ്പെടെ നാല് വാഹനങ്ങൾ അപകടത്തെ തുടർന്ന് സർവീസ് റോഡിൽ കുടുങ്ങിയിരുന്നു. അപകടത്തിൽ സർവീസ് റോഡ് പൂർണമായി തകർന്നിരുന്നു.
