സംസ്ഥാന സർക്കാരിന്റെ സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ. ചലച്ചിത്ര വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പെയ്ഡ് സൈറ്റുകളിൽ അടക്കം പ്രചരിക്കുന്നത്. സംഭവത്തിൽ സൈബര്‍ സെല്ലും കെ എസ് എഫ് ഡി സി യും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലൂടെ വിശദവിവരങ്ങൾ പുറത്തു വരുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു ട്വന്റിഫോറിനോട് പറഞ്ഞു.
സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന, കാണികളുടെ ദൃശ്യങ്ങളാണ് പോൺ സൈറ്റുകൾ, അശ്ലീല ടെലഗ്രാം, എക്‌സ് അക്കൗണ്ടുകളിൽ പ്രചരിക്കുന്നത്. ക്ലൗഡിൽ നിന്നും സിസിടിവിയുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തിരിക്കുന്നതെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് സൈബർ ഓപ്പറേഷൻ വിഭാഗം അന്വേഷണമാരംഭിച്ചു. തീയറ്ററുകളുടെ നവീകരണത്തിനു ശേഷം 2023 ലാണ് ദൃശ്യങ്ങൾ പ്രചരിച്ചതെന്നും ആഭ്യന്തര അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു ട്വന്റിഫോറിനോട് പറഞ്ഞു.
ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിലാണ് കെ.എസ്.എഫ്.ഡി.സി. അന്വേഷണം. പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ തീയറ്ററിന്റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമാണ്. വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്.
