കെഎസ്ആർടിസിയിൽ വീണ്ടും സിഐടിയു സമരം. മാറ്റിനിർത്തപ്പെട്ട മുഴുവൻ ബദൽ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്. സൂപ്പർക്ലാസ് സർവീസുകളിലെ ഡ്യൂട്ടികൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും ആവശ്യം. നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണ നടത്തും.
ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങും. നാളെ കെഎസ്ആർടിസി ആസ്ഥാന മന്ദിരത്തിന് മുന്നിൽ പ്രതിഷേധിക്കും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 2025 ഏപ്രിൽ മുതൽ കെഎസ്ആർടിസിയിൽ നിന്ന് 125ഓളം ബദലി അസിസ്റ്റന്റുമാരെ മാറ്റിനിർത്തിയിരുന്നു. ഭൂരിപക്ഷവും 50 വയസിന് മുകളിലുള്ളവരാണെന്നും വർഷങ്ങളായി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി ചെയ്യുന്നവരെ കെഎസ്ആർടിസി പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിഐടിയു സമരങ്ങളിലേക്ക് കടക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് കെഎസ്ആർടിസിയിൽ സമരം തുടങ്ങുന്നത്.
കെഎസ്ആർടിസിയിൽ നടക്കുന്നത് തുഗ്ലക്ക് പരിഷ്ക്കാരമെന്ന് KSRTEA ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ ആരോപിച്ചു. ചില “ഉപദേശകരാണ് ” പിന്നിലെന്നും വലിയ സമരത്തിലേക്ക് പോകുമെന്നും അദേഹം പറഞ്ഞു. സർവീസ് ബഹിഷ്ക്കരണത്തിലേക്ക് സിഐടിയുവിനെ തള്ളിവിടരുതെന്ന് ഹണി ബാലചന്ദ്രൻ പറഞ്ഞു. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ സിഐടിയുവിൽ പല വിഷയങ്ങളിലും അതൃപ്തിയുണ്ട്.
