റാപ്പർ വേടനെതിരായ ലൈംഗിക അതിക്രമ കേസിൽ മൊഴിയെടുക്കാനുള്ള പൊലീസിന്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നുമാണ് ആവശ്യം. ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രിയ്ക്ക് മെയിൽ മുഖേന നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തുന്നിരുന്നത്.
തങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നത് മെയിൽ ഐഡിയിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആയിരുന്നുവെന്നും ഇത് കൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിയ്ക്ക് പൊലീസ് നോട്ടീസ് നൽകിയത്. ഈ നോട്ടീസിലാണ് യുവതി ഇപ്പോൾ അതൃപ്‌തി രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടീസ് അയച്ച് യുവതിയുടെ മൊഴിയെടുക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കുന്നത്. കൃത്യമായ ചട്ടങ്ങ പാലിച്ചാണ് നോട്ടീസ് അയച്ചിട്ടുള്ളതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം, നിലവിൽ ഈ കേസിൽ ജില്ലാകോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടൻ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. എന്നാൽ പൊലീസിന്റെ ചോദ്യംചെയ്യലിൽ വേടൻ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.
