തിരുവനന്തപുരം: വൈകാരിക പ്രസംഗവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. താൻ നില്‍ക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണെന്നും പ്രസംഗിച്ചാല്‍ പലതും തുറന്നു പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോണ്‍ക്ലേവിലാണ് കൊടിക്കുന്നില്‍ സുരേഷ് വൈകാരിക പ്രസംഗം നടത്തിയത്.
“ഞാൻ നില്‍ക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. തുറന്നു പറഞ്ഞാല്‍ വിവാദമായേക്കും. ശത്രുക്കള്‍ കൂടിയെന്നും വരാം. അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നത്. സംവരണ മണ്ഡലത്തില്‍ തുടർച്ചയായി ജയിക്കുക എളുപ്പമല്ലായിരുന്നു. 8 തവണ ജയിക്കാൻ മറ്റാർക്കും സാധിച്ചില്ല. പല തരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടു. ഞാൻ മാത്രം തോല്‍ക്കുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എനിക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പിടിച്ച് നില്‍ക്കില്ലായിരുന്നു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് മത്സരിച്ചത്. ഞാൻ നിന്നില്ലെങ്കില്‍ ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പാർട്ടി പറഞ്ഞു. എന്നേക്കാള്‍ കൂടുതല്‍ കാലം എംപിയായി ഇരുന്നവർ ഉണ്ടായിട്ടും എന്നെ മാത്രമാണ് വേട്ടയാടുന്നത്. ” – അദ്ദേഹം പറഞ്ഞു.