സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. പവന് 57,720 രൂപയിലും, ഒരു ഗ്രാം സ്വർണത്തിന് 7,215 രൂപ യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ നാലിന് ശേഷം ഇതുവരെ സ്വര്‍ണവിലയില്‍ മാറ്റമില്ലെന്നതാണ് അമ്പരപ്പിക്കുന്നത്. അടുത്തകാലത്ത് ഇത്രയും നാള്‍ തുടര്‍ച്ചയായി സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം. ജൂണ്‍ നാലിന് പവന് 320 രൂപ കുറഞ്ഞ് 57,720 രൂപയിലായിരുന്നു വ്യാപാരം പുരോഗമിച്ചത്. അന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 725 രൂപയിലുമെത്തി. ജനുവരിയിലെ ആദ്യ മൂന്ന് ദിവസങ്ങളിലെ വര്‍ധനവിന് ശേഷമായിരുന്നു അന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ജനുവരിയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ 1280 രൂപയുടെ വര്‍ധനവ് സംഭവിച്ചു. പുതുവര്‍ഷത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 57,200 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. ജനുവരി മൂന്നായപ്പോഴേക്കും ഇത് 58080 രൂപയിലെത്തി. മൂന്നാഴ്ചയ്ക്ക് ശേഷമായിരുന്നു അന്ന് പവന് വീണ്ടും 58000 രൂപയ്ക്ക് മുകളില്‍ വന്നത്.
സ്വര്‍ണവിലയെ സ്വാധീനിച്ച ഘടകങ്ങള്‍
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച, സംഘര്‍ഷങ്ങള്‍ (ഇസ്രയേല്‍-ഗാസ, യുക്രെയ്ന്‍-റഷ്യ), രാജ്യാന്തര തലത്തിലെ വില വര്‍ധനവ് തുടങ്ങിയ സ്വര്‍ണവിലയെ സ്വാധീനിച്ച ഘടകങ്ങളാണ്. രൂപയുടെ മൂല്യത്തകര്‍ച്ച ഇറക്കുമതിച്ചെലവ് വര്‍ധിപ്പിച്ചതും സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമായി. അന്താരാഷ്ട്ര തലത്തിലടക്കം സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ട്.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കേന്ദ്രബാങ്കുകള്‍ വിദേശനാണയ ശേഖരത്തിലേക്ക് കൂടുതലായി സ്വര്‍ണം വാങ്ങുന്നത് തുടര്‍ന്നാല്‍ സ്വര്‍ണ വില വര്‍ധനവിന് കാരണമാകും.ഇനി യുഎസ് ഫെഡറര്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുത്തനെ കുറയ്ക്കില്ലെന്നും, യുഎസിലെ ട്രഷറി ബോണ്ട് യീല്‍ഡിന്റെ മുന്നേറ്റം സ്വര്‍ണവില വര്‍ധനവിന് തടസമാകുമെന്നുമായിരുന്നു നിരീക്ഷണം. എന്നാല്‍ ഈ മാസം യുഎസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തികനയങ്ങളും അപ്രതീക്ഷിത സ്വര്‍ണവില വര്‍ധനവിന് കാരണമായെന്നാണ് വിലയിരുത്തല്‍.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ കുറയ്ക്കല്‍ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിച്ചു. കഴിഞ്ഞ വര്‍ഷം ദേശീയതലത്ത് 36 ശതമാനവും സംസ്ഥാനത്ത് 26 ശതമാനവും വര്‍ധനവുണ്ടായി. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനത്തോളം കുറച്ചത് സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടാകാന്‍ സഹായകരമായി.
