തൃശൂര്‍: മകര വിളക്ക് സീസണിൽ ഗുരുവായൂരില്‍ പ്ലാസ്റ്റിക് കാരിബാഗിന്‍റെയും ഒറ്റത്തവണ ഉപയോഗിക്കുന്ന സാധനങ്ങളുടെയും നിരോധനം കർശനമാക്കും. തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തുന്നതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
ട്രാഫിക് സംവിധാനങ്ങള്‍ കുറ്റമറ്റതാക്കും. കിഴക്കേ നടയില്‍ ടൂ വീലര്‍ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും. ടോയ്‌ലറ്റ് സംവിധാനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിരക്ഷ ഒരുക്കുന്നതിനായി വൃശ്ചികം ഒന്നു മുതല്‍ മണ്ഡലകാലം അവസാനിക്കുന്നത് വരെ നഗരസഭാ ഓഫീസ് പരിസരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ബൂത്ത് ആരംഭിക്കാനും തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ്. മനോജ്, ബിന്ദു അജിത് കുമാര്‍, എ. സായിനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.