‘ഈ സർക്കാരിനെ ആശ്രയിക്കരുത്; എനിക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്’; തെളിവുകളുമായി ഉടനെത്തുമെന്ന് സ്വപ്ന സുരേഷ്

Spread the love

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുകയാണ് വലിയ കോലാഹലങ്ങൾ ആണ്. നിരവധി താരങ്ങളാണ് തങ്ങൾക്ക് ഉണ്ടായ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്ത് വന്നത്. പലരും പേരുൾപ്പെടെ പറഞ്ഞു കൊണ്ടാണ് രംഗത്ത് വന്നിരുന്നത്. പല വിഗ്രഹങ്ങളും വീണുടയുന്ന കാഴ്ചയാണ് മലയാളികൾ കഴിഞ്ഞ കുറച്ചു മണിക്കൂറിനുള്ളിൽ കണ്ടത്. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ധിഖും സ്ഥാനങ്ങൾ രാജിവച്ചത് തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ്. രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാർ ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. എന്നാൽ വിവാദം ശക്തമായതോടുകൂടി രഞ്ജിത്ത് രാജിവെക്കുകയായിരുന്നു. ഇപ്പോഴിതാ സ്വപ്ന സുരേഷ് പങ്കുവെച്ച് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സർക്കാരിനെ ആശ്രയിക്കരുതെന്നും തനിക്കും അത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സ്വപ്ന പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു സ്വപ്നയുടെ പ്രതികരണം. തെളിവുകളുമായി ഉടൻ എത്തുമെന്നും സ്വപ്ന പറയുന്നുണ്ട്. ഇനി സ്വപ്ന കൊണ്ടുവരുന്ന തെളിവുകൾ കേട്ട് ഞെട്ടാൻ ആയിരിക്കും മലയാളികൾ തയാറെടുക്കേണ്ടത്.

കുറിപ്പിന്റെ പൂർണരൂപം

ഹേമ കമ്മീഷൻ റിപ്പോർട്ട്…..

കേരളത്തിലെ ജനങ്ങളേ, പ്രശസ്തരായ കലാകാരന്മാരേ, ദയവായി സർക്കാരിനെ ആശ്രയിക്കരുത് കാരണം: നിങ്ങൾ എപ്പോഴെങ്കിലും 3 കുരങ്ങന്മാരെ കുറിച്ച് കേട്ടിട്ടുണ്ടോ ; അന്ധനും ബധിരനും മൂകനും……

എനിക്കും അത്തരം അനുഭവങ്ങളുണ്ട് അല്ലെങ്കിൽ അത്തരം മുന്നേറ്റങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്

വസ്തുതകളുമായി ഉടൻ തന്നെ നിങ്ങളുമായി ബന്ധപ്പെടും….

ഇത് വെറുമൊരു ലോബി അല്ല…..!

അതേസമയം സിനിമാ മേഖലയിലെ ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഏഴ് അം​ഗ അന്വേഷണ സംഘത്തെയാണ് നിയോ​ഗിച്ചിട്ടുള്ളത്. നടിമാരുടെ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. പരാതിക്കാരുടെ മൊഴിയെടുക്കുകയും മൊഴിയിൽ ഉറച്ചു നിന്നാൽ കേസെടുക്കുകയും ചെയ്യാനാണ് തീരുമാനം.

അന്വേഷണ സംഘത്തിന്‍റെ മേല്‍നോട്ടം ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനായിരിക്കും. ഐജി സ്പര്‍ജന്‍ കുമാര്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ എസ്. അജീത ബീഗം, മെറിന്‍ ജോസഫ്, ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ എന്നിവരുമുണ്ട്.

You cannot copy content of this page