ദില്ലി: ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം നല്‍കി. മുൻ നിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും പുറപ്പെടുവിച്ച നിർദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്ഥിതി പൂർവസ്ഥിതിയിൽ ആകുന്നത് വരെ മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടരണം എന്നാണ് ആവശ്യം. വിമാന ടിക്കറ്റ് നിരക്ക് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്.
പ്രതിസന്ധിക്ക് പിന്നാലെ ഇന്നും നിരവധി വിമാന സർവീസുകൾ മുടങ്ങിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍. വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകള്ളാണ് ഇന്നലെ മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധിയെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
വിമാന സർവീസുകൾ താറുമാറായതിന് പിന്നാലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ റെയില്‍വേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ദീർഘദൂര റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഡിസംബർ 13 വരെ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താനാണ് നിലവിൽ റെയിൽവേ ആലോചിക്കുന്നത്. ദില്ലി അടക്കുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിലേക്ക് 30 പ്രത്യേക സർവീസുകൾ നടത്താനാണ് തീരുമാനം. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും റെയിൽവേ വിന്യസിച്ചു. ചെന്നൈയിൽ നിന്ന് സെക്കന്തരബാദ് , ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം റൂട്ടുകളിലേക്കും ഇന്ന് തന്നെ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.
