കുവൈത്ത് സിറ്റി: കുവൈത്തിലെ റുമൈതിയയിലെ വീടിനുള്ളിൽ വെച്ച് 85 വയസ്സുള്ള മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ സ്വദേശി പൗരന് വധശിക്ഷ വിധിച്ച ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെച്ചു. രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും ക്രൂരമായ കൊലപാതക കേസുകളിലെ രണ്ടാമത്തെ അപ്പീലാണ് ഇതോടെ അവസാനിച്ചത്.
എല്ലാ മാനദണ്ഡങ്ങൾക്കും അനുസൃതമായി വെറുക്കപ്പെടേണ്ട കുറ്റകൃത്യമാണിതെന്ന് പരമാർശിച്ചു കൊണ്ട് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതി അതിക്രൂരമായിട്ടാണ് ഇരയെ കൊലപ്പെടുത്തിയതെന്നും അവരോട് യാതൊരു മനുഷ്യത്വവും ബഹുമാനവും കാണിച്ചില്ലെന്നും അവരുടെ അവശതയോ പ്രായമോ പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ കേസിന്‍റെ വിശദാംശങ്ങൾ 2024 സെപ്റ്റംബർ 27-നാണ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയത്. ഹവല്ലി ഗവർണറേറ്റിലെ ഒരു വീടിനുള്ളിൽ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കകം പൊതു സുരക്ഷാ വിഭാഗത്തിന്‍റെ സഹായത്തോടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രതിയെ പിടികൂടി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പേരക്കുട്ടിയാണ് കൊലപാതകത്തിൽ പങ്കാളിയായതെന്ന് തെളിഞ്ഞത്.
