പാകിസ്താനിലെ ക്വെറ്റ സൈനിക ആസ്ഥാനത്ത് ഉഗ്ര സ്ഫോടനം. സൈനികർ അടക്കം പത്ത് പേർ മരിച്ചതായി വിവരം. ചാവേർ ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ബലൂച് വിമതരെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ 32 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ക്വറ്റയിലെ സർഗുൻ റോഡിലുള്ള എഫ്‌സി ആസ്ഥാനത്തിന്റെ മുൻപിലാണ് സ്ഫോടനം നടന്നത്.
അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ചും മറ്റ് അഞ്ച് പേർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകൾ തകർന്നു എന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊട്ടുപിന്നാലെ പ്രദേശത്ത് വെടിയൊച്ചയും കേട്ടതായും പ്രദേശവാസികൾ പറയുന്നു. രക്ഷാപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം മോഡൽ ടൗണിൽ നിന്ന് എഫ്‌സി ആസ്ഥാനത്തിന് സമീപമുള്ള ഹാലി റോഡിലേക്ക് തിരിയുമ്പോഴാണ് സ്‌ഫോടനം നടന്നതെന്ന് ക്വറ്റയിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) മുഹമ്മദ് ബലോച്ചിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
