മലപ്പുറം: മലപ്പുറം നിലമ്പൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 13 വയസുകാരനായ കുട്ടിയെ ഒരു മാസത്തോളമാണ് 53കാരനായ പ്രതി പീഡിപ്പിച്ചത്. വഴിക്കടവ് മരുതയിലെ പട്ടണം ഷമീർ ബാബുവിനെയാണ് നിലമ്പൂർ അതിവേഗ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജ് കെ പി ജോയ് ആൺ ഇയാൾക്കുള്ള ശിക്ഷ വിധിച്ചത്. പിഴ അടച്ചാൽ ആ തുക ഇരയ്ക്ക് നൽകും. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം അധിക തടവ് അനുഭവിക്കുകയും വേണം.
കേസിന് ആസ്പദമായ സംഭവം നടന്നത് 2020 മേയ് 10 നായിരുന്നു. ഒരു മാസത്തോളം ഷമീർ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. റബർ തോട്ടത്തിൽ കൊണ്ടുപോയാണ് പ്രകൃതിവിരുദ്ധ പീഡനം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വഴിക്കടവ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ ശിവൻ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടറായിരുന്ന പി അബ്ദുൽ ബഷീർ ആണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
17 സാക്ഷികളെ പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചു. 21 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സാം കെ ഫ്രാൻസിസാണ് ഹാജരായത്. പ്രോസിക്യൂഷൻ ലൈസൺ വിങിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.