ദില്ലി: കേരളത്തിലെ സർവ്വകലാശാലകളിലെ വിസി നിയമനങ്ങളിൽ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. നിയമനത്തിനുള്ള നടപടി വേഗത്തിൽ ആക്കാൻ സുപ്രീംകോടതി നിർദേശം നൽകി. ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെ വി സി നിയമനം വൈകുന്നതിൽ ആണ് ജസ്റ്റിസ് ജെബി പാർദിവാല അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടൽ. ജസ്റ്റിസ് ദുലിയ നൽകിയത് വെറും കടലാസ് കഷണം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ പൂർണ്ണമായി രേഖകൾ കിട്ടിയിട്ടില്ലെന്ന് ഗവർണർ കോടതിയെ അറിയിച്ചു. കേരളത്തിലെ സർവകലാശാലകളിലെ വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ തുടർന്നതോടുകൂടിയാണ് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയയെ സെർച്ച് കമ്മറ്റിയുടെ ചെയർമാൻ ആയി സുപ്രീംകോടതി നിയോഗിച്ചത്. രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം എന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നത്. തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനസർക്കാർ ഈ വിഷയം ഇന്ന് കോടതിക്ക് മുൻപാകെ ഉന്നയിച്ചത്.
